Ticker

6/recent/ticker-posts

കമ്പിവേലികൾ പിഴുതെറിഞ്ഞാണ് കാട്ടാനക്കൂട്ടം

 കൂടരഞ്ഞി : ഗ്രാമ പഞ്ചായത്തിലെ കക്കാടംപൊയിൽ തേനരുവിയിൽ കാട്ടാനക്കുട്ടം വെട്ടുവേലി നിബിൻ്റെ രണ്ട് ഏക്കർ കൃഷിഭൂമിയിലെ മുഴുവൻ വിളകളും നശിപ്പിച്ചു. 500 ഓളം വാഴ, 450 കവുങ്ങിൻതൈ, 300 കൊക്കോ തൈ, രണ്ട് തെങ്ങ് എന്നിവയാണ് കഴിഞ്ഞദിവസം രാത്രി കാട്ടാനക്കൂട്ടം നശിപ്പിച്ചത്. 



കൃഷിഭൂമിയാകെ ചവിട്ടിമെതിച്ചിട്ട നിലയിലാണ്. കമ്പിവേലികൾ പിഴുതെറിഞ്ഞാണ് കാട്ടാനക്കൂട്ടം പറമ്പിലെത്തിയത്. നാലുഭാഗത്തെയും ഫെൻസിങ് നെറ്റ് തകർത്തിട്ടുണ്ട്. 

സമീപത്തെ പനന്തോട്ടത്തിൽ ബിനുവിന്റെ ഏതാണ്ട് 400 വാഴ, 25 കവുങ്ങിൻതൈ, അഞ്ച് ജാതി മരം, തെങ്ങുൾപ്പെടെ ഒരേക്കർ ഭാഗത്തെ കൃഷിഭൂമിയും പാടേ നശിപ്പിച്ച നിലയിലാണ്. രണ്ട് കുഞ്ഞാനകൾ ഉൾപ്പെടെ മൂന്നാനകളായിരുന്നു ഉണ്ടായിരുന്നതെന്ന് കർഷകൻ നിബിൻ പറഞ്ഞു.

കഴിഞ്ഞയാഴ്ച ഒറ്റയാനെത്തി ഇദ്ദേഹത്തിന്റെ വാഴകൾ, കമുക്, കൊക്കോ തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിച്ചിരുന്നു. കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കർഷകനാണ്. ലക്ഷ ങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വൻതുക മുടക്കിയാണ് വേലിനിർമിച്ചിരുന്നത്. ഒരു മാസമായി ഈ പ്രദേശത്ത് ഒറ്റയും കൂട്ടമായും കാട്ടാനകളെത്തുന്നത് പതിവാണ്

ജനവാസമേഖലയിൽനിന്ന് കേവലം രണ്ടു കിലോമീറ്റർ അകലെയാണ് കാട്ടാനകളുടെ സ്വൈരവിഹാരം. ഇത് മലയോര വാസികളിൽ ഭീതി പടർത്തിയിരിക്കുക യാണ്. മലപ്പുറം ജില്ലയിലെ കൊടുമ്പുഴ വനമേഖലയിൽനിന്ന് എത്തുന്ന കാട്ടാനകൾ ദിവസങ്ങൾ തമ്പടിച്ചാണ് ഈ പ്രദേ ശങ്ങളിൽനിന്ന് മടങ്ങാറ്. 

വാഴ, മാങ്കോസ്റ്റിൻ, ജാതി, കൊക്കോ, തെങ്ങ് തുടങ്ങിയ വിളകളാൽ സമൃദ്ധമാണ് തേനരുവി പ്രദേശം. ശാശ്വതപരിഹാരമായി മലപ്പുറം ജില്ലാ അതിർത്തിയിൽ സൗരോർജ വേലികൾ സ്ഥാപിക്കു മെന്ന് വനംവകുപ്പ് ഉന്നതോദ്യോഗസ്ഥർ അറിയിച്ചിട്ട് രണ്ടുവർഷമായിട്ടും നടപടിയെങ്ങുമെത്തി യില്ല. ഫണ്ടിൻ്റെ അഭാവമാണ് കാരണമായി പറയുന്നത്. 

അടിയന്തര നടപടി വേണ മെന്നാവശ്യപ്പെട്ട് കർഷകർ രംഗത്തെത്തിയിരിക്കുകയാണ്. 
വനംവകുപ്പ് താമരശ്ശേരി റെയ്ഞ്ചിൻ്റെ കീഴിലുള്ള പീടികപ്പാറ സെക്‌ഷന്റെ അധീനതയിലുള്ള പ്രദേശമാണിത്. നീരീക്ഷണം ഊർജിതപ്പെടുത്തിയതായി വനപാലകർ അറിയിച്ചു.

Post a Comment

0 Comments