കൊൽക്കത്ത: നിലമ്പൂർ എം.എൽ.എ. പി.വി. അൻവർ ഇനി തൃണമൂൽ കോൺഗ്രസിനൊപ്പം. ദേശീയ ജനറൽ സെക്രട്ടറിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി അൻവറിനെ സ്വീകരിച്ചു.
കൊൽക്കത്തയിൽ അഭിഷേക് ബാനർജി ഓഫീസിൽവെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തി. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നിച്ചുപ്രവർത്തിക്കാമെന്ന് തൃണമൂൽ കോൺഗ്രസ് എക്സിൽ കുറിച്ചു.
ഇടത് സ്വതന്ത്രനായി നിലമ്പൂരിൽ വിജയിച്ച അൻവർ, മുഖ്യമന്ത്രി പിണറായി വിജയനോട് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ എൽ.ഡി.എഫ്. സഹകരണം അവസാനിപ്പിച്ചിരുന്നു. സി.പി.എം. പാർലമെന്ററി പാർട്ടിയിൽനിന്ന് പുറത്താക്കിയ അൻവർ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയിൽ ചേരാനാണ് ആദ്യം ശ്രമിച്ചത്. ഇതിനായി ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള എന്ന പേരിൽ സംഘടനയുണ്ടാക്കി. എന്നാൽ, സി.പി.എമ്മുമായി നല്ല ബന്ധം തുടരുന്ന ഡി.എം.കെ. അൻവറിനെ പാർട്ടിയിൽ എടുക്കാൻ തയ്യാറായില്ല.
പിന്നീട് ഡൽഹിയിലെത്തിയ അൻവർ തൃണമൂൽ നേതാക്കളുമായി ചർച്ച നടത്തി. തൃണമൂലിൽ ചേരാനുള്ള ശ്രമം വഴിമുട്ടിയെന്നും പിന്നാലെ ഡൽഹിയിൽ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയെന്നും ഉപതിരഞ്ഞെടുപ്പ് സമയത്ത് വാർത്തയുണ്ടായിരുന്നു. ഇത് കോൺഗ്രസ് നേതാക്കൾ തള്ളി.
നിലമ്പൂർ ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ച കേസിൽ ഒരുദിവസം ജയിലിൽ കിടന്ന് പുറത്തിറങ്ങിയ അൻവർ യു.ഡി.എഫുമായി സഹകരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. എന്നാൽ, അൻവറിനെ യു.ഡി.എഫിൽ എടുക്കുന്ന കാര്യത്തിൽ തീരുമാനം നീളുന്നതിനിടെയാണ് ബംഗാളിലെത്തി തൃണമൂലിനൊപ്പം ചേരുന്നത്.
0 Comments